കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെതിരെയുള്ള അറസ്റ്റ് വാറണ്ട് കേരള പൊലീസ് യു എ ഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിന്‍റെ അപേക്ഷയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് വാറണ്ട് കൈമാറിയിരിക്കുന്നത്. വിജയ് ബാബു ദുബായിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്. വിജയ് ബാബുവിന്‍റെ ദുബായിലെ മേല്‍വിലാസം കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസിന്‍റെ സഹായം തേടിയിരിക്കുന്നത്. വിജയ് ബാബുവിനെതിരെ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കുറ്റാരോപിതന്‍ താമസിക്കുന്ന രാജ്യത്തോട് അയാളെ താത്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യര്‍ഥനയാണ് റെഡ് കോർണർ നോട്ടീസ്.
വിജയ് ബാബുവിനോട് കീഴടങ്ങാനാവശ്യപ്പെട്ട് പൊലീസ് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ മാസം 19- നു ശേഷം ഹാജരകമെന്നാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. മെയ് 18-ന് ശേഷമായിരിക്കും വിജയ് ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ഇത് കണക്കാക്കിയാണ് 19-ന് ഹാജരാകാം എന്ന് മറുപടി നൽകിയതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ അതിന് മുന്‍പ് വിജയ് ബാബുവിനെ തിരികെയെത്തിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് നടിയുടെ പരാതിയിലുള്ളത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.