കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്‍റിയുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ആരുടെ മേലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഒരുമിച്ച് നിര്‍ത്താന്‍ ട്വന്‍റി ട്വന്‍റിയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ റെയിലിനെതിരാണ് ജനങ്ങള്‍. അതുകൊണ്ടാണ് ആദ്യം കെ റെയില്‍ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരുന്നത് പോലെയാണ് കെ റെയില്‍ കല്ലിടല്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകരുടെ വോട്ട് ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ മുന്‍പിലെ ചോയ്സ് ജോ ജോസഫാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയും എ എ പിയും മൽസരിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. അപ്രധാന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ മത്സരിക്കേണ്ടന്നാണ് ഇരുപാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ വൈകാരികമായി കാണേണ്ടതില്ലെന്നും വോട്ടർമാർക്ക് കൃത്യമായ നിർദേശം നൽകുമെന്ന് ട്വന്‍റി ട്വന്‍റി സ്ഥാപക നേതാവ് സാബു ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13,897 വോട്ടുകളാണ് ട്വന്‍റി ട്വന്‍റി നേടിയത്. അതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും ട്വന്‍റി ട്വന്‍റിയുടെ പിന്മാറ്റം വളരെ നിര്‍ണായകമാണ്.