മലപ്പുറം: പൊതുവേദിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ വ്യാപക വിമര്‍ശനം. പെണ്‍കുട്ടികളെ പൊതുവേദികളില്‍ കയറ്റുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡന്റ് എം ടി അബ്ദുളള മുസലിയാരാണ് പെണ്‍കുട്ടിയെ പൊതുവേദിയില്‍വെച്ച് പരസ്യമായി അധിക്ഷേപിച്ചത്. പെരിന്തല്‍മണ്ണ പനങ്കാങ്കരയ്ക്കടുത്തുളള മദ്രസയുടെ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പെണ്‍കുട്ടിയെ സംഘാടകര്‍ ക്ഷണിച്ചതോടെ പ്രകോപിതനായ അബ്ദുളള മുസലിയാര്‍ കുട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്റ്റേജില്‍നിന്ന് ഇറങ്ങുന്നതിനിടെ തന്നെ സംഘാടകരോട് ദേഷ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സമസ്തയെയും അബ്ദുളള മുസലിയാരെയും വിമര്‍ശിച്ച് സാമൂഹ്യ-സാംസ്‌കാരിക രംഗത്തുളള നിരവധിപേരാണ് രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ആരാടോ പത്താംക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. സമസ്തയുടെ തീരുമാനം അറിയില്ലേ? പെണ്‍കുട്ടിയാണെങ്കില്‍ അവരുടെ രക്ഷിതാവിനേയല്ലേ വിളിക്കേണ്ടത്. ഇനി മേലില്‍ വിളിച്ചാല്‍ കാണിച്ചുതരാം' എന്നാണ് അബ്ദുളള മുസലിയാര്‍ വേദിയില്‍ പരസ്യമായി മൈക്കിനുമുന്നില്‍വെച്ച് വിളിച്ചുപറഞ്ഞത്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.
അബ്ദുളള മുസല്യാര്‍ക്കെതിരെ വിമര്‍ശനവുമായി എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയള്‍പ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. വേദികളില്‍നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നതും അപമാനിക്കുന്നതും സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് ഫാത്തിമ തഹിലിയ പറഞ്ഞു. പ്രതിഭകള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് കയ്യടിനേടുന്ന ഒരുപാട് മുസ്ലീം പെണ്‍കുട്ടികള്‍ നാട്ടിലുണ്ടെന്നും അവരുടെ കഴിവുകളും നൈപുണ്യവും സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.