ഇടുക്കി: വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിനും സംഘാടകര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനെതിരെയാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. ഓഫ്‌റോഡ് ട്രക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന് നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യും. ജോജു ജോര്‍ജ്ജ് വാഹനം ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിനെതിരെ പരാതിയുമായി കെ എസ് യു രംഗത്തെത്തിയത്.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയും നടനെതിരെയും കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോജുവിനെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സ്വകാര്യ സ്ഥലത്താണ് റൈഡ് സംഘടിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. അതേസമയം, പൊതു സ്ഥലത്ത് വെച്ചാണോ സ്വകാര്യ സ്ഥലത്ത് വെച്ചാണോ പരിപാടി സംഘടിപ്പിച്ചതെന്നറിയാന്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വാഗമൺ എം എം ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തില്‍ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ്ജ് പങ്കെടുത്തത്.