തിരുവന്തപുരം: വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച് സംസാരിച്ച ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാര്‍ക്കെതിരെ വിമര്‍ശനവുമായി ഡോ. ഷിംന അസീസ്. മുസ്ലീം കുടുംബത്തില്‍ പിറന്നതിനാല്‍ തനിക്കും ഇത്തരം അധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും തനിക്കുപിന്നാലെ വരുന്നവര്‍ക്കുവേണ്ടിയാണ് ഇപ്പോഴും ഫൈറ്റ് ചെയ്ത് നില്‍ക്കുന്നതെന്നും ഷിംന അസീസ് പറഞ്ഞു. 'മുന്നേ നടക്കുന്നവര്‍ക്ക് ഏറ് കൊളളുമെങ്കിലും ക്രമേണ വഴി ക്ലിയറാവും. നമുക്കുപിന്നില്‍ വരുന്നവര്‍ക്ക് അപ്പോള്‍ സുഗമമായി നടക്കാനാവും. 2022-ല്‍ എത്തിയിട്ടില്ലാത്ത പണ്ഡിതരത്‌നങ്ങള്‍ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ എന്നും ഷിംന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് സ്‌റ്റേജിൽ വെച്ച് ഉപഹാരം നൽകിയതിന് സ്‌റ്റേജിലുള്ളവരെ 'തല മുതിർന്ന' ഒരു മുസ്‌ലിയാർ ശാസിക്കുന്ന വീഡിയോ കണ്ടു. അതാണ് സമസ്‌തയുടെ നിയമമെന്നോ ഏതാണ്ടൊക്കെയോ അയാൾ വേദിയിൽ വച്ച് തന്നെ പുലമ്പുന്നുണ്ട്. പഠിച്ച് നേടിയതിന് ആദരിക്കപ്പെട്ട് അഭിമാനത്തോടെ നിൽക്കേണ്ട ആ നിമിഷത്തിൽ ആ പെൺകുട്ടിക്ക് എന്ത് മാത്രം അപമാനം തോന്നിക്കാണുമോ..!!!
സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഇഷ്‌ടം പോലെ സ്‌റ്റേജുകളിൽ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്‌ലിയാക്കൻമാരുള്ള സ്‌റ്റേജിലും മുസ്‌ലിയാക്കൻമാർക്കും കുടുംബങ്ങൾക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയിൽ വരുന്നതിനുൾപ്പെടെ പലയിടത്തും നല്ല എതിർപ്പുണ്ടായിരുന്നു. കൂട്ടത്തിൽ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ... മുസ്‌ലിം കുടുംബത്തിൽ പിറന്ന പെണ്ണായിപ്പോയി.
ഇന്നും അനുഭവിക്കുന്നുണ്ട്... ഫൈറ്റ് ചെയ്‌ത് പിടിച്ചു നിൽക്കുന്നത് പിന്നാലെ വരുന്നവരെക്കൂടെ ഓർത്താണ്. എപ്പോഴും പറയാറുള്ളത് പോലെ, മുന്നേ നടക്കുന്നവർക്ക് ഏറ് കൊള്ളുമെങ്കിലും ക്രമേണ വഴി ക്ലിയറായിക്കോളും. പിറകെ വരുന്നവർക്കെങ്കിലും മാറ്റങ്ങളിലേക്ക് സുഗമമായി നടക്കാനാവും.
2022ൽ എത്തിയിട്ടില്ലാത്ത 'പണ്ഡിത രത്‌നങ്ങൾ' കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ...
വഴി തെളിയട്ടെ !
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക