കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാത്രം മുപ്പതിനായിരം കിലോ അഴുകിയ മത്സ്യം പിടികൂടി. മൂന്നുമാസം മുന്‍പുവരെയുള്ളവരുടെ മത്സ്യം ഇതിലുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ നിന്നുമാത്രം 19,000 കിലോഗ്രാം പഴകിയ മത്സ്യമാണ് പിടികൂടിയത്. ഇതില്‍ ശവശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ഉപയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. കുന്നംകുളം - 1,500 കിലോ, വൈപ്പിന്‍ - 4,000 കിലോ, കായംകുളം - 2,500 കിലോ, വെള്ളറട - 3,000 കിലോ, എന്നിങ്ങനെയാണ് പിടികൂടിയ മത്സ്യത്തിന്‍റെ കണക്ക്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്ത പഴകിയ മത്സ്യത്തിന്‍റെ അളവ് അറുപത്തിനാലായിരം (64,000) കിലോഗ്രാമാണ്.
ഫിഷറീസ്, എക്സൈസ്, ഭക്ഷ്യ സുരക്ഷ, പൊലിസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുകളിലെ സംയുക്ത സംഘമാണ് സ്ക്വാഡിലുള്ളത്. സംസ്ഥാനത്തേക്ക് ഇത്തരത്തില്‍ പഴകിയ മത്സ്യമെത്തിക്കുന്ന മുപ്പതോളം സംഘങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി സംഘം പറഞ്ഞു. മംഗലാപുരം, വിശാഖപട്ടണം, ഗുജറാത്ത്, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് മത്സ്യമെത്തുന്നത്. വലിയ മാര്‍ക്കറ്റുകളില്‍ എത്തിക്കാതെ പൊതു സ്ഥലങ്ങളില്‍ എത്തിക്കുകയാണ് വില്പന സംഘങ്ങള്‍ ചെയ്യുന്നത് എന്ന് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപാരികള്‍ക്കു നോട്ടീസ് നല്‍കി മത്സ്യം നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയനുസരിച്ചാണ് റെയ്ഡ് നടക്കുന്നത്
ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യക്ഷാമം ഉപയോഗപ്പെടുത്തി പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം വിപണനം ചെയ്യുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിരുന്നു. 2018 - ലാണ് മത്സ്യമേഖലയിലെ മോശം പ്രവണതകള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയാരം ഭിച്ചത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും രണ്ടാം ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുകയെന്ന പ്രവര്‍ത്തനമാണ് നടത്തിയത്. മൂന്നാം ഘട്ടത്തിലാണ് ശക്തമായ പരിശോധനയും പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം പിടിച്ചെടുക്കലും ആരംഭിച്ചത്.