തിരുവനന്തപുരം: തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ മിക്ക ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. കാലവര്‍ഷം എത്തും മുന്നേതന്നെ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ സ്ഥിതി നേരെ മറിച്ചാണ്. കടുത്ത ചൂടാണ് പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത്. ഇന്ന് ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂടിയ താപനില 49 ഡിഗ്രി സെൽഷ്യസ് ആണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 72 വർഷങ്ങൾക്കിടെ ഡൽഹിയിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ഏപ്രിൽ മാസമാണ് കടന്നുപോയത്.
ചക്രവാതച്ചുഴിക്കു പുറമേ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായതോടെ മെയ് 17 മുതൽ 20 വരെ കേരളത്തില്‍ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ് 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരാനാണ് സാധ്യത. സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂൺ 1 ന് ആണ് കേരളത്തിൽ സാധാരണ കാലാവർഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണ താപനിലയേക്കാൾ 5 ഡിഗ്രിയാണ് രാജ്യ തലസ്ഥാനത്ത് ചൂടുയര്‍ന്നത്. അതേസമയം വരും ദിവസങ്ങളിൽ താപനില കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രിലിൽ വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ ശരാശരി പരമാവധി താപനില 35.6 ഡിഗ്രീ സെൽഷ്യസായിരുന്നു. ഏറെ കാലമായുള്ള ശരാശരിയേക്കാൾ 3.35 ഡിഗ്രി കൂടുതലായിരുന്നു അത്. ഉത്തര്‍പ്രദേശിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബുന്ദേൽഖണ്ഡ് മേഖലയിലെ ബന്ദ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില (49 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്.