കൊച്ചി: ട്വന്‍റി 20-യുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി 20-ക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ പി. വി. ശ്രീനിജൻ എംഎൽഎ അടക്കമുള്ളവർ തയ്യാറാകണമെന്ന ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്‍റെ ആവശ്യത്തെ പരിഹസിച്ച് പി. വി. ശ്രീനിജൻ. 'അരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കിൽ തരണേ, ഒരാൾക്കു കൊടുക്കാനാണ്' എന്നാണ് ശ്രീനിജന്‍റെ പരിഹാസം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി 20 ആരെ പിന്തുണയ്ക്കുമെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സാബു എം. ജേക്കബ് പറഞ്ഞത്. എന്നാല്‍, രണ്ടാം പിണറായി സർക്കാരിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ് എന്നാണ് ട്വന്‍റി 20-യുടെ നിലപാട്. ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കാന്‍ തയ്യാറായാലേ വോട്ടു ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ കഴിയൂ എന്നും സാബു നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആം ആദ്മി പാര്‍ട്ടിയും ട്വന്‍റി ട്വന്‍റിയും പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ മുന്നണിയെ തള്ളി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. സഖ്യം കോൺഗ്രസിന് ഭീഷണിയല്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്. പുതിയ കാലത്ത് പുതിയ മുന്നണികൾ വരുന്നത് സ്വഭാവികമാണ്. തൃക്കാക്കരയിൽ സഖ്യത്തിന്‍റെ നിലപാടിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ മികച്ച ബദൽ മാതൃകയാണ് പിണറായി സർക്കാർ, എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ല എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍റെ പ്രതികരണം