കോഴിക്കോട് മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണതില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതുമൊക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത് - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്.
എല്ലാ പദ്ധതികളിൽ നിന്നും CPM കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയൻ സർക്കാരിൻ്റെ അഴിമതികൾക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിൻ്റെ ഭാവിയ്ക്ക് ശുഭസൂചകമാണ്.