കാസർകോഡ് തലപ്പാടി അതിർത്തി വഴി കടത്തിവിട്ട രോഗിയെ ചികിത്സ നിഷേധിച്ച് തിരിച്ചയച്ചെന്ന് പരാതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കർണാടകയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read
മെഡിക്കൽ സംഘത്തിന്റെ അനുമതിയോടെ കാസർകോട് അതിർത്തി കടന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായാണ് പരാതി. തളങ്കര സ്വദേശിനി തസ്ലീമക്കാണ് ചികിത്സ നിഷേധിച്ചത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്നാണ് പരാതി. തസ്ലീമയെ മംഗലാപുരം ആശുപത്രിയിലേക്ക് ഇന്നുച്ചയോടെയാണ് കടത്തിവിട്ടത്. തലപ്പാടി അതിർത്തി വഴി 16 ദിവസത്തിന് ശേഷമാണ് ആംബുലൻസ് രോഗിയുമായി മംഗലാപുരത്തേക്ക് പോയത്.
അടിയന്തര ചികിത്സ ആവശ്യമുള്ളവരെ കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിരുന്നു .പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ രേഖ അനുസരിച്ച പരിശോധിച്ച ശേഷം കടത്തിവിട്ട രോഗിയെ ചികിത്സിക്കാത്ത നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് നെരത്തെ ദക്ഷിണ കന്നഡ ഡിഎംഒ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഉത്തരവ് ഡിഎംഒ പിൻവലിച്ചിരുന്നു.