ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നു കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. അത്യഅസാധാരണ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നതെന്നും ട്രംപ് പറഞ്ഞു.
മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചത്. അതോടെ, 2.9 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഇന്ത്യയിൽനിന്നു യുഎസ് കഴിഞ്ഞ ദിവസം വാങ്ങുകയും ചെയ്തു.
അതേസമയം, മൂന്ന് രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചു. യുഎസിനെ കൂടാതെ, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് മരുന്ന നല്‍കാനാണ് ഇന്ത്യ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളും നേരത്തെ തന്നെ ഈ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഈ മരുന്ന് കൊവിഡ്-19 രോഗത്തെ പ്രതിരോധിക്കുമെന്ന് തെളിയിച്ചിട്ടില്ലെങ്കിലും ആ വിശ്വാസത്തിലാണ് ആരോഗ്യ ലോകം. ഇന്ത്യയാണ് ഹൈഡ്രോക്സിക്ളോറോക്വിൻ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യം.