കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുധാകരന്‍റെ പ്രസ്താവന നിലവാരത്തിന് യോജിക്കാത്തതാണ്. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. സുധാകരന്‍റെ പ്രസ്താവനക്ക് ജനങ്ങള്‍ ബാലറ്റ് പേപ്പറിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരും നെറിവുമില്ലാത്തായാളാണ് സുധാകരനെന്ന് കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സുധാകരന്‍റെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ നടത്തിയത് കണ്ണൂരിലെ പ്രയോഗമാണെന്നാണ് സുധാകരനും കോണ്‍ഗ്രസും വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കണ്ണൂരില്‍ മറ്റൊരു പ്രയോഗമുണ്ട്. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല. പന്തീരാണ്ട് കാലം കഴിഞ്ഞാലും സുധാകരന്‍റെ സ്വഭാവം മാറില്ല- എം വി ജയരാജന്‍ പറഞ്ഞു. ഉപ തെരഞ്ഞെടുപ്പിലെ ഫലം എല്‍ ഡി എഫിന് അനുകൂലമാണ്. ഇതേ വിജയം തൃക്കാക്കരയിലും പ്രകടമാകും. ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നുണ്ടെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ഭാഷ്യം. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും സുധാകരന്‍റെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.