ചെന്നൈ: രാജീവ് വധക്കേസ് പ്രതി പേരറിവാള്‍ ജയില്‍ മോചിതനായപോലെ തന്‍റെ മകളും ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നളിനിയുടെ അമ്മ പത്മ ശങ്കരനാരായണൻ. സുപ്രീംകോടതിയുടെ വിധിയില്‍ താന്‍ വളരെ സന്തോഷവധിയാണെന്നും 31 വർഷത്തിന് ശേഷം പേരറിവാളൻ അനുഭവിച്ച സ്വാതന്ത്ര്യത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ചേരുകയാണെന്നും പത്മ പറഞ്ഞു. പേരറിവാളിന്‍റെ മോചനത്തിനായി അദ്ദേഹത്തിന്‍റെ അമ്മ അർപ്പുതമ്മാൾ വളരെ കഷ്ടപ്പെട്ടു. എല്ലാ നേതാക്കളെയും അവർ കണ്ടു, മകനെ കിട്ടാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിച്ചുവെന്നും എന്നാല്‍ പലപ്പോഴും അവര്‍ക്ക് ലഭിച്ച സഹായങ്ങള്‍ തന്‍റെ മകള്‍ക്ക് ലഭിച്ചില്ലെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പത്മ ശങ്കരനാരായണൻ പറഞ്ഞു.
പേരറിവാളിന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നു. തന്‍റെ മകളുടെ മോചനത്തിനായി കാത്തിരിക്കുകയാണ്. അത്തരമൊരു വാര്‍ത്ത ഉടന്‍ തന്നെ കേള്‍ക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. നളിനിക്ക് ഒരു മകള്‍ ഉണ്ടായിരുന്നതിനാല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി വധശിക്ഷ ഒഴിവാക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തു തന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മറ്റ് പ്രതികളുടെ മോചനത്തിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചുവെന്നും പത്മ ശങ്കരനാരായണൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴനാട് സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ജയില്‍വാസം അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണ നല്‍കി വെറുതെ വിടണം എന്നായിരുന്നു തമിഴ്നാട് സര്‍ക്കാറിന്റെ ആവശ്യം. 1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ ടി ടി ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന സ്ത്രീയാണ് ചാവേറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ ടി ടി ഇ നേതാവായിരുന്നു കൊലപാതകത്തിന് പിന്നില്‍. 2006 വരെ എൽ ടി ടി ഇ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ ടി ടി ഇ യുടെ പങ്ക് പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പിന്നീട് രാജീവിന്‍റെ മരണത്തിന് ഉത്തരവാദികളായ ശ്രീലങ്കൻ വംശജരായ എൽ ടി ടി ഇ അംഗങ്ങളെയും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളെയും അടക്കം 26 പേരെ കോടതി കുറ്റക്കാരായി വിധിക്കുകയായിരുന്നു.