തിരുവനന്തപുരം: പ്രീ-പ്രൈമറി തലം തൊട്ടുള്ള സംസ്ഥാന സിലബസിലെ പാഠപുസ്തകങ്ങളില്‍ ലിംഗസമത്വം എന്ന ആശയത്തിന് ഊന്നല്‍ നല്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പാഠപുസ്തകങ്ങളിലെ ജെൻഡർ വേർതിരിവ് സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി സി വിജയകുമാർ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൈവപരമായ വ്യത്യാസം ഒന്നിനും തടസമല്ലെന്നതു കുട്ടികളെ ബോധ്യപ്പെടുത്തുന്നതാകണം പാഠപുസ്തകങ്ങൾ. പുസ്‌കങ്ങളിലെ ജെൻഡർ വേർതിരിവ് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും. തുല്യതയും പരസ്പര ബഹുമാനവും വിഷയമാകുന്ന തരത്തിലായിരിക്കണം പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുമ്പോൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ നിയമങ്ങളിൽ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന് നിഷ്‌ക്കർഷിക്കുന്നത് പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്തണണെന്നും കമ്മീഷൻ നിർദേശം നൽകി.