കർണാടക അതിർത്തി തുറന്നെങ്കിലും ചികിത്സ വൈകിയതിനാൽ വീണ്ടുമൊരാൾകൂടെ മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകാണാതെ പോവുകയായിരുന്നു. രോഗിയെ കൊണ്ടുപോകാൻ കടുത്ത നിബന്ധനകളാണ് തലപ്പാടി അതിർത്തിയിൽ പൂർത്തീകരിക്കാനുള്ളത്. സർക്കാറിന്‍റെ ഉടമസ്ഥയിലുള്ള ആംബുലൻസിൽ മാത്രമേ യാത്ര പാടുള്ളൂ.
ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി. പൂർണമായും അടച്ചിരുന്ന അതിർത്തി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് ഭാഗിഗമായി തുറന്നത്. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാസർകോട്ട് ചികിത്സ ലഭ്യമല്ല, കണ്ണൂർ എത്താൻ സാധിക്കില്ല, കോവിഡ് ബാധിതനല്ല തുടങ്ങിയ കാര്യങ്ങൾ എഴുതിനൽകി വേണം മംഗളൂരുവിലെ ആശുപത്രികളിലേക്ക് യാത്ര തുടരാൻ. ഇതിന് പുറമെ ഡോക്ടർമാരടങ്ങുന്ന സംഘത്തിന്‍റെ വിദഗ്ധ പരിശോധനയുമുണ്ട്.