തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിഷപ്പ് മുതല്‍ സെല്‍ഫി എടുക്കാന്‍ വന്ന എസ് എഫ് ഐ പയ്യനെയും പത്രക്കാരെയുംവരെ അധിക്ഷേപിക്കുന്ന പിണറായി വിജയനെ കെ പി സി സി അധ്യക്ഷന്റെ ചെലവില്‍ ആരും വെളളപൂശേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
'അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. മനസ്സിലാകാതിരിക്കാൻ ആരും പ്രകാശം പരത്തുന്നവരല്ല. എല്ലാവരും ബഹുമാനിക്കുന്ന പി ടി തോമസിന്റെ ദൗർഭാഗ്യകരമായ മരണത്തെ സുവർണാവസരമായി കണ്ടയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെ പി സിസി പ്രസിഡൻറിന് എതിരായ കേസ്'- രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചങ്ങല പൊട്ടിപ്പോയ നായയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ വന്നിരിക്കുന്നത് എന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും അത് മോശം പരാമര്‍ശമായി തോന്നുകയാണെങ്കില്‍ പിന്‍വലിക്കുന്നു എന്നുമാണ് സുധാകരന്‍ പറഞ്ഞത്.