തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ്ജ് അപ്പീല്‍ നല്‍കും. തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നുമായിരുന്നു പി സി ജോര്‍ജ്ജിന്റെ വാദം. എന്നാല്‍, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗം പി സി ജോർജ്ജ് ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവമാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. സമാന കുറ്റം ആവർത്തിക്കരുതെന്ന തിരുവനന്തപുരം കോടതിയുടെ നിർദേശം ലംഘിച്ചുവെന്ന് ബോധ്യപെട്ടതോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസും റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം മതസൗഹാർദം തകർക്കാനിടയാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത പി സി ജോര്‍ജ്ജ്, ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നും സാമൂഹിക സാഹചര്യത്തെക്കുറിച്ച് പതിവ് ശൈലിയിൽ പറയുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ജോര്‍ജ്ജിന്‍റെ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ്ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പി സി ജോർജ്ജിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതോടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെയാണ് പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യം കോടതി നിരസിച്ചത്. അതോടെ പി സി ജോര്‍ജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.