കൊച്ചി: നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്‍റെ നാട്ടിലുള്ള സ്വത്ത്‌വകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തത്. അപ്പോഴേക്കും അയാള്‍ രാജ്യം വിട്ടിരുന്നു. ആദ്യം ദുബായിലേക്കും അവിടുന്ന് ജോര്‍ജിയയിലേക്കും കടന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.
വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാവും. ഈ സാഹചര്യത്തില്‍ അയാള്‍ക്ക് കീഴടങ്ങേണ്ടി വരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. വിജയ് ബാബു നിലവില്‍ ജോര്‍ജിയയില്‍ തന്നെയാണോ ഉള്ളത് എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരശേഖരണത്തിനൊരുങ്ങുകയാണ് അന്വേഷണ സംഘം. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ല. അതുകൊണ്ട് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെടുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം,വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മുൻകൂർ ജാമ്യത്തിനെതിരെ മുഴുവൻ തെളിവുകളും സമർപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സി. എച്ച്. നാഗരാജു പറഞ്ഞു. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഈ മാസം 24-നുള്ളിൽ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുവാനാണ് പൊലീസ് നീക്കം.