കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കുടുക്കിയതാണെന്ന് ബന്ധുക്കള്‍. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിനിമാ ലോബിയാണ് വിജയ് ബാബുവിനെതിരെ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ഒരു പ്രമുഖ നടന് ഇതില്‍ പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സിനിമാ സംഘടനയായ എ എം എം എ ഭരണ സമിതിയില്‍ വിജയ് ബാബു എത്തിയത് മുതല്‍ അദ്ദേഹത്തെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ യുവനടി ആരോപിച്ചിരിക്കുന്ന പീഡന പരാതിയില്‍ സിനിമാ രംഗത്തെ ലോബിക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ ബന്ധുകള്‍ക്ക് സാധിച്ചിട്ടില്ല.
അതേസമയം, വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് വിവരം. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. വിജയ് ബാബുവിന്‍റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദുബായില്‍ നിന്നും വിജയ് ബാബു ജോര്‍ജിയിലേക്ക് കടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുവനടി പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ വിജയ് ബാബു ബാംഗ്ലൂര്‍ വഴി ദുബായിലേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെതിരെ മറ്റൊരു ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുന്നത്. വിജയ് ബാബു തന്‍റെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നായിരുന്നു 'വുമന്‍ എഗൈന്‍സ്റ്റ് സെക്ഷ്യല്‍ ഹരാസ്മെന്‍റെ'ന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി വെളിപ്പെടുത്തല്‍ നടത്തിയത്.