കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. പരസ്യ പ്രസ്താവന പാടില്ലെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജ്ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു. കേസ് വീണ്ടും വ്യാഴാഴ്ച്ച പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് ഉത്തവിട്ട കോടതി, ഇനിമുതല്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പി സി ജോര്‍ജ്ജിന് നിർദേശം നല്‍കി.
എറണാകുളം സെഷന്‍സ് കോടതി പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്ന് അദ്ദേഹം ഒളിവില്‍ പോയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും മുപ്പതുവര്‍ഷത്തോളം എം എല്‍ എ ആയിരുന്ന തന്നെയും കുടുംബത്തെയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി സി ജോര്‍ജ്ജ് കോടതിയില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിന്റെ അടിസ്ഥാനം എന്നാണ് പി സി ജോര്‍ജ്ജിന്റെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍വെച്ചായിരുന്നു മുസ്ലീങ്ങള്‍ക്കെതിരായ പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം. നേരത്തെ തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യവും ലഭിച്ചിരുന്നു.