ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും ബീഫ് വിവാദം കത്തിക്കയറാന്‍ തുടങ്ങിയതോടെ ശക്തമായ പ്രതികരണവുമായി കര്‍ണാടകയിലെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും വേണ്ടിവന്നാല്‍ ഇനി ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ആര്‍ എസ് എസ് രാജ്യത്തെ മതവിഭാഗങ്ങള്‍ക്കിടയില്‍ അതിര്‍വരമ്പുകളുണ്ടാക്കുകയാണെന്നും ബീഫ് കഴിക്കുന്നവരെല്ലാം ഒരു സമുദായത്തില്‍പ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. തുംകുരു ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
'ഞാനൊരു ഹിന്ദുവാണ്. ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ എനിക്കത് കഴിക്കണമെന്ന് തോന്നിയാല്‍ ഞാന്‍ കഴിക്കും. എന്നെ ചോദ്യംചെയ്യാന്‍ നിങ്ങളാരാണ്? ബീഫ് കഴിക്കുന്നവരെല്ലാം മുസ്ലീം സമുദായത്തില്‍പ്പെട്ടവരല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാം ബീഫ് കഴിക്കുന്നുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാന്‍ നിങ്ങളാരാണ് എന്ന് ഞാന്‍ കര്‍ണാടക നിയമസഭയില്‍വെച്ച് ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്. വീണ്ടും അതേ ചോദ്യം ആവർത്തിക്കുന്നു.'എന്നോട് ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്' ? '- സിദ്ധരാമയ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021 ജനുവരിയിലാണ് കര്‍ണാടകയില്‍ കശാപ്പ് നിരോധന നിയമം നിലവില്‍ വന്നത്. ഈ നിയമപ്രകാരം പശു, കാള, എരുമ തുടങ്ങിയ കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും കശാപ്പുചെയ്യുന്നതും കച്ചടവം ചെയ്യുന്നതുമെല്ലാം നിയമവിരുദ്ധമാണ്. 13 വയസിന് മുകളില്‍ പ്രായമുളള എരുമകളെയും മാരക രോഗം വന്ന മറ്റ് കന്നുകാലികളെയും കശാപ്പ് ചെയ്യുന്നതിന് നിരോധനമില്ല. എന്നാല്‍ വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാവുകയുളളു. നിയമം ലംഘിക്കുന്നത് ഏഴ് വര്‍ഷം വരെ തടവും അമ്പതിനായിരം മുതല്‍ 5 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.