കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ പി ജയരാജന്‍ നീതിക്കായി പോരാടുന്ന ഇരയെ അപമാനിച്ചുവെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കേസ് അന്വേഷണം വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ മാറ്റിയത്. അന്വേഷണത്തില്‍ ഇടപെടേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. എന്നാല്‍ അന്വേഷണം വഴിമാറ്റി വിട്ടത് സര്‍ക്കാരാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളാണ് എന്ന ഇ.പി ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്കാന്‍ പാടില്ലെന്ന നിയമം ഇന്ത്യയിലില്ല. നടിയെ ആക്രമിച്ച ആള്‍ ആരുടെ പാര്‍ട്ടിയിലാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തിനാണ് ഹര്‍ജിയില്‍ വേവലാതിപ്പെടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ഭരണമുന്നണിയിലെ നേതാക്കള്‍ വഴി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഇന്നലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അതിജീവിതക്കൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എന്തുകൊണ്ടാണ് നടി ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ലെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്മയ കേസില്‍ വളരെ വേഗത്തിലാണ് വിധി വന്നത്. അതേ നിലപാടാണ് സര്‍ക്കാര്‍ ഈ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നത്. അതിജീവിത ഉന്നയിച്ച പ്രശനം കോടതിയിലാണുള്ളതെന്നും കോടതി ആ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.