കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിനായി കൂടുതല്‍ സമയം കോടതിയില്‍ ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും നീതി ലഭിക്കാനായി കോടതിയെ സമീപിക്കാതെ മറ്റ് വഴികളുമില്ലെന്നുമാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കില്ലെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടിയുടെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഈ മാസം 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ അഭിഭാഷകരെയും വീഡിയോ ചോര്‍ന്ന സംഭവം അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടന്നത്. ഇതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ പരിഗണനക്കെത്തും. ഇന്നലെ ജസ്റ്റിസ് എടപ്പഗത്തിന്റെ ബെഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അതിജീവിത എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് ജഡ്ജി പിന്‍മാറുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാരും കേസിലെ എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായെന്നും അതിജീവിത തന്‍റെ ഹര്‍ജിയില്‍ പറയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അതിജീവിതയുടെ പരാതി സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അതിനാല്‍ മുഖം രക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.