തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മറ്റൊരു ബെഞ്ചാണ് സമയ പരിധി അനുവദിച്ചത്. അതിനാല്‍ ഈ ബെഞ്ചിന് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സിയാദ് റഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 30-ന് കേസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും അന്വേഷണത്തിനായി കൂടുതല്‍ സമയം കോടതിയില്‍ ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും നടിയുടെ തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ മുന്‍പോട്ട് പോയത്. ഇര ആവശ്യപ്പെട്ട പബ്ലിക്ക് പ്രോസിക്യൂട്ടറെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതിനാല്‍ അതിജീവിത അനാവശ്യ ഭയം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍വാദം വെള്ളിയാഴ്ച്ചയാണ് നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പൂർത്തിയാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. നീതി ഉറപ്പാക്കണം. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ഭരണമുന്നണിയിലെ നേതാക്കള്‍ വഴിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നുമായിരുന്നു അതിജീവിത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഈ കേസാണ് കോടതി ഇന്ന് പരിശോധിച്ചത്.
അതേസമയം, സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിസ്മയക്കും ജിഷക്കുമൊക്കെ നീതി ലഭിച്ചത് പോലെ അതിജീവിതക്കും നീതി ലഭിക്കും. എല്‍ ഡി എഫ് സര്‍ക്കാരായത് കൊണ്ടാണ് കേസില്‍ ഒരു അറസ്റ്റ് ഉണ്ടായത്. കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.