തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത സംഭവം സ്വാഭാവിക നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി സി ജോര്‍ജ്ജിന്‍റെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ തിടുക്കം കാണിച്ചിട്ടില്ലെന്നും സര്‍ക്കാരിന് ആരോടും വിവേചനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി സി ജോര്‍ജ്ജിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി. ഒരു മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്തി സംസാരിക്കാനും അവരെ പ്രകോപിപ്പിക്കാനും അനുവദിക്കില്ല. എത്ര വലിയ നേതാവാണെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവനകളെ സര്‍ക്കാര്‍ ശക്തമായി പ്രതിരോധിക്കും. വര്‍ഗീയ കലാപങ്ങളില്ലാത്ത ഒരു നാടായി കേരളം നിലനില്‍ക്കുന്നത് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് കൊണ്ടാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജ്ജിനോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. വസ്തുതകളാണ് അദ്ദേഹം പറഞ്ഞത്. പൊലീസിനെ കൊണ്ട് പിസി ജോര്‍ജ്ജിന് ജീവിക്കാന്‍ സാധിക്കുന്നില്ല. വിദേശത്ത് നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജ്ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരു ദിവസമെങ്കിലും അദ്ദേഹത്തെ ജയിലില്‍ കിടത്തി മുഖ്യമന്ത്രിക്ക് ആരെയോ ബോധിപ്പിക്കാനുണ്ടായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നാലെ എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം ആവർത്തിക്കുകയായിരുന്നു. പിസി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചിരുന്നു. അനിവാര്യമെങ്കില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു. പിസി ജോർജ്ജിനെ റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.