LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്‍ എസ് എസ്സിന്റെ കോണ്‍ഗ്രസ് ഉന്മൂലന അജണ്ടക്കെതിരെ പ്രവര്‍ത്തിക്കേണ്ടത് എന്റെ ധര്‍മ്മമാണ്- ഡോ. ആസാദ്

കോണ്‍ഗ്രസ്സിനോട് വിയോജിപ്പും വിമര്‍ശനവുമുണ്ട്. അതു രാഷ്ട്രീയം. എന്നാല്‍ കൊന്നുകളയുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചു കോണ്‍ഗ്രസ്സിനെ തീര്‍ത്തുകളയാന്‍ ബി ജെ പി കച്ചകെട്ടിയിറങ്ങുമ്പോള്‍ അതിനു കയ്യടിച്ചു കൂട്ടു നില്‍ക്കാന്‍ ജനാധിപത്യബോധമുള്ള ഒരാള്‍ക്കും കഴിയില്ല. ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും ഔദാര്യത്തില്‍ കഴിയുന്ന പാര്‍ട്ടികളും വൈതാളികരും കോണ്‍ഗ്രസ് തകര്‍ന്നേയെന്ന് പടക്കം പൊട്ടിച്ചാഘോഷിക്കാന്‍ ഇറങ്ങും. അവര്‍ക്ക് നാഗ്പൂരില്‍നിന്നാവും ഊണ്‍. കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്ന ഫാഷിസ്റ്റുകള്‍ക്ക് മറ്റേതു പാര്‍ട്ടിയും നിസ്സാരമാണ്. ബി ജെ പി - ആര്‍ എസ് എസ് അജണ്ടയുടെയും അധിനിവേശത്തിന്റെയും വിജയം ആഘോഷിക്കാന്‍ ആവേശം കാണിക്കുന്നവര്‍ ജനാധിപത്യത്തിനാണ് ചരമഗീതമെഴുതുന്നത്.

ഇന്ത്യ കേരളമെന്ന കൊച്ചു സ്ഥലമല്ല. എന്നാല്‍ ഇന്ത്യക്കു പല പാഠങ്ങളും നല്‍കിയിട്ടുണ്ട് കേരളം. അത് ഏതെങ്കിലും തീവ്രവലതു രാഷ്ട്രീയ അജണ്ടക്കു കൂട്ടു നിന്നോ സ്തുതി പാടിയോ അല്ല. ബദല്‍ വഴി കാണിച്ചും ജനാധിപത്യ മൂല്യത്തെ മുറുകെ പിടിച്ചുമാണ്. ബി ജെ പിയും ഫാഷിസവും തകരണം. അതിനു കരുത്താവേണ്ട പാര്‍ട്ടികളും മുന്നണികളും സഖ്യങ്ങളും ശക്തിപ്പെടണം. അതിനു വേണ്ട കൂട്ടുകള്‍ ഒരുക്കുകയാണ് ഇപ്പോള്‍ കേരളം ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിലോമ അജണ്ടകളില്‍ ചുറ്റുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍.

ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് കരുത്തു നല്‍കേണ്ട ഒരു ജനാധിപത്യ പ്രസ്ഥാനവും ശിഥിലമാവരുത്. അങ്ങനെ സംഭവിച്ചാല്‍ ഖേദിക്കാനല്ലാതെ ആനന്ദിക്കാന്‍ ഒന്നുമില്ല. ഇതെഴുതുന്നതുകൊണ്ട് എന്നെ കോണ്‍ഗ്രസ് അനുഭാവി എന്നു ചിത്രീകരിക്കാന്‍ ശ്രമമുണ്ടാകും. ഞാന്‍ അതിനെ ഭയക്കുന്നില്ല. പുത്തന്‍ സാമ്പത്തിക നയവും നവലിബറല്‍ കോര്‍പറേറ്റ് സാമ്പത്തിക ക്രമവും കൊണ്ടുവന്ന, മൃദുഹിന്ദുത്വ നിലപാടുകളില്‍ വഴുതുന്ന കോണ്‍ഗ്രസിനോടു വിയോജിക്കുമ്പോഴും ആര്‍ എസ് എസ്സിന്റെ കോണ്‍ഗ്രസ് ഉന്മൂലന അജണ്ടക്കെതിരെ പ്രവര്‍ത്തിക്കേണ്ടത് എന്റെ ധര്‍മ്മമാണെന്നു ഞാന്‍ കരുതുന്നു. സ്വയംകൃതാനര്‍ത്ഥങ്ങളില്‍ ഉലഞ്ഞു വീഴുന്ന കോണ്‍ഗ്രസ്സിനെ പഴിച്ചു ബി ജെ പിയെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. അതിന്റെ പേരില്‍ ആര്‍ എന്നെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നു ഞാന്‍ പരിഗണിക്കുകയില്ല.

ആര്‍ എസ് എസ് താല്‍പ്പര്യം വ്യക്തമാണ്. ഒന്നാമത് കോണ്‍ഗ്രസ്സിനെയും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളെയും തകര്‍ത്താല്‍ മാത്രമേ അവര്‍ക്ക് രാജ്യത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കളെന്ന് വിചാരധാര ചൂണ്ടിക്കാട്ടിയ ശത്രുക്കളെ എളുപ്പം ഇല്ലാതാക്കാനാവൂ. അതില്‍ ഒന്ന് കമ്യൂണിസ്റ്റുകാരാണ്. ഇടതു രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനും ജനാധിപത്യ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലം നിലനില്‍ക്കണം. താല്‍ക്കാലിക സൗകര്യങ്ങളിലും അധികാരത്തിന്റെ ശീതളച്ഛായയിലും അതു വിസ്മരിച്ചുകൂടാ.

രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ വിമര്‍ശനവും സൗഹൃദവും വളരണം.  അതിനു തടസ്സം നില്‍ക്കുന്ന സകലരും ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ഏജന്റുമാരാണ്. ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബി ജെ പിക്കും വോട്ടുകുത്തുമെന്ന വഴുതല്‍ നാം കണ്ടതാണ്. അത് എവിടെയെത്തിച്ചു? യു പി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാഷിസ്റ്റ് വിരുദ്ധമായ ഏകീകൃത ദേശീയ നിലപാടിന്റെ അഭാവം നാം കണ്ടു. പ്രതിപക്ഷത്തിന് ഒന്നിച്ചു നില്‍ക്കാനാവുന്നില്ല. അറിഞ്ഞും അറിയാതെയും ബി ജെ പിയുടെ അജണ്ടകള്‍ സാധിച്ചു കൊടുക്കുകയാണവര്‍.

രാജ്യം എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം ഗൗരവപൂര്‍വ്വം തിരിച്ചറിയണം. കേരളം ഒരു രാജ്യമല്ല. ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാനമാണ്. അതിനര്‍ത്ഥം ഫാഷിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് വിധേയപ്പെടണം എന്നല്ല. ഭരണഘടനയും ജനാധിപത്യ മൂല്യവും ഉയര്‍ത്തിപ്പിടിച്ചു ദേശീയമായ ബദല്‍ ഒരുക്കാന്‍ പ്രാപ്തി കാണിക്കണം എന്നാണ്. ജനങ്ങളുടെ ഐക്യത്തെ ശിഥിലപ്പെടുത്താനുള്ള വംശീയ രാഷ്ട്രീയത്തിന്റെ അജണ്ടയ്ക്കു കൂട്ടു നില്‍ക്കരുത്. തീവ്രകോര്‍പറേറ്റ് വികസനാഭാസങ്ങളും ഉപേക്ഷിക്കണം.

ബിജെപിയുടെ വംശീയ വേര്‍തിരിക്കലുകളും രാഷ്ട്രീയകക്ഷി ഉന്മൂലനവും ജനവിരുദ്ധ തീവ്രകോര്‍പറേറ്റ് വികസനവും നിര്‍ദ്ദയം തള്ളിക്കളഞ്ഞുകൊണ്ടല്ലാതെ പുതിയ രാഷ്ട്രീയ ഉണര്‍വ്വ് കൈവരിക്കാനാവില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk