കൊച്ചി: നടിയെ അക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതിയുടെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വിചാരണ കോടതിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. സീല്‍ ചെയ്ത കവറില്‍ നല്‍കിയ രഹസ്യ വിവരങ്ങള്‍ വരെ കോടതിയില്‍ നിന്നും ചോര്‍ന്നു. കോടതിയില്‍ നിന്നും നീതി ലഭിക്കുമോയെന്ന് സംശയമാണെന്ന് അതിജീവിത തന്നെ പറഞ്ഞിട്ടുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. ജുഡിഷ്യറിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. തങ്ങളുടെ കൂട്ടത്തിൽ പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ജയരാജന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫയലുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നുമാണ് കോടതി നിരീക്ഷണം. മുൻപ് ഫോറന്‍സിക് പരിശോധന നടത്തിയ ദൃശ്യങ്ങള്‍ കൂടുതലായി പരിശോധിക്കേണ്ടതിന്‍റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 31 ന് വാദം തുടരും. അതേസമയം, അതിജീവിതയുടെ ഹര്‍ജി തെറ്റായി വ്യാഖാനിച്ചവര്‍ക്കുള്ള മറുപടിയാണ് നടി ഇന്ന് നല്‍കിയതെന്നും അതിജീവിതയുടെ പേരിൽ പ്രതിപക്ഷം തൃക്കാക്കരയിൽ മുതലെടുപ്പിന് ശ്രമിച്ചുവെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.