കൊച്ചി: വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യഹർജിയും ജാമ്യഹർജിയും നാളെ ഉച്ചക്ക് 1.45ന് കോടതി പരിഗണിക്കും. മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി സി ജോര്‍ജ്ജിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലിലാണിപ്പോള്‍ പി സി ജോര്‍ജ്ജ്. ഇന്നലെ അര്‍ധരാത്രിയാണ് പിസി ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പൊലിസ് പി സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായി.
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസ് തീവ്രവാദിയെപോലെ പേരുമാറിയെന്ന് ജാമ്യാപേക്ഷയില്‍ ജോര്‍ജ്ജ് പറഞ്ഞു. പി സി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നും കോടതി ആരാഞ്ഞു. പൊലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.