കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണ് മുന്നണികള്‍. എൽ ഡി എഫിനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യു ഡി എഫിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻ ഡി എയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായി ഉമ തോമസിനെയും 100 തികക്കാനായി എല്‍ ഡി എഫ് ജോ ജോസഫിനെയുമാണ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം അണികള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് 100 എന്ന മുദ്രാവാക്യമാണ് എല്‍ ഡി എഫ് ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം, യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും ഡി സി സി ജില്ലാ സെക്രട്ടറി എം ബി മുരളിധരന്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു. ഇക്കാരണങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക യു ഡി എഫിനുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആദ്യം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ അരുണ്‍ കുമാറിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുമരെഴുത്തുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അരുണ്‍ കുമാറിനെ മാറ്റി ഡോ ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരു മുന്നണികള്‍ക്കുള്ളിലും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ വോട്ടുകള്‍ ചോരുമോയെന്ന സംശയം പാര്‍ട്ടികള്‍ക്കുണ്ട്. അതിനാല്‍ അവസാന ഘട്ട പ്രചാരണത്തില്‍ ഇക്കാര്യങ്ങളെ മറികടക്കാനായിരിക്കും ഇരു മുന്നണികളും ശ്രമിക്കുന്നത്. കാലങ്ങളായി മുന്നണികള്‍ക്കൊപ്പം നിലനില്‍ക്കുന്ന വോട്ടുകള്‍ക്കൊപ്പം ആം ആദ്മി, ട്വന്‍റി 20 പാര്‍ട്ടിയുടെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാണ് സിപിഎമ്മും കോണ്‍ഗ്രസും പ്രചാരണ സമയങ്ങളില്‍ ശ്രമിക്കുക.