ഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 5 ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് എയർലൈൻസിനു പിഴ ചുമത്തിയത്. വളരെ മോശമായ രീതിയിലാണ് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങള്‍ കുട്ടിയോട് പെരുമാറിയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടായിരുന്നില്ല സ്വീകരിക്കേണ്ടത്. ആ കുട്ടിയെ എങ്ങനെ ശാന്തനാക്കാമെന്നായിരുന്നു ഇന്‍ഡിഗോയുടെ സ്റ്റാഫ് ചിന്തിക്കേണ്ടിയിരുന്നത്. ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 7 നാണ് റാഞ്ചി വിമാനത്താവളത്തില്‍ നിന്നും കുട്ടിക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനാല്‍ യാത്ര ചെയ്യാന്‍ അനുവാദം നല്‍കാന്‍ സാധിക്കില്ലെന്നും മറ്റ് യാത്രക്കാരുടെ സുരക്ഷിതത്വം വളരെ പ്രധാനമാണെന്നുമാണ് ഇന്‍ഡിഗോ സ്റ്റാഫ് മാതാപിതാക്കളെ അറിയിച്ചത്. യാത്രക്കാര്‍ മാതാപിതാക്കളെ പിന്തുണച്ചെങ്കിലും കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സ്റ്റാഫ് അംഗങ്ങള്‍. സഹയാത്രിക മനീഷ ഗുപ്തയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്. സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പിഴ അടക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.