തൃശൂര്‍: പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. പി സി ജോര്‍ജിനെ ക്രിസ്ത്യനികളുടെ പ്രതിനിധിയായി ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എല്‍ ഡി എഫും യു ഡി എഫും സ്വീകരിക്കാത്തത് കൊണ്ടാണ് അദ്ദേഹം ബിജെപിയില്‍ പോയതെന്നും തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് പി സി ജോര്‍ജിന്‍റെ ഭാഷയില്‍ സംസാരിക്കാനാവില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ നിലവിലെ സാഹചര്യം കാണുകയും പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും ബിജെപിക്കൊപ്പം ചേരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പി സി ജോര്‍ജ് പറയുന്നതെല്ലാം ക്രിസ്ത്യാനികളുടെ അഭിപ്രായങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത്. നർകോടിക് ജിഹാദ്, ലവ് ജിഹാദ് ആരോപണം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് വ്യക്തി താത്പര്യങ്ങള്‍ ഉണ്ടായിരിക്കും. ക്രിസ്ത്യാനികള്‍ ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. എല്ലാവരെയും ഒരുപോലെ കാണാനാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. ലവ് ജിഹാദിന് തെളിവുകള്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. കാരണം എല്ലാ മതത്തിലും ഉള്ളവര്‍ മറ്റ് മതത്തിലുള്ളവരെ സ്നേഹിച്ച് വിവാഹം കഴിക്കുന്നുണ്ട്. ഒരു വിഭാഗം മാത്രമാണ് ഇത്തരം വിവാഹങ്ങള്‍ കഴിക്കുന്നതെന്ന് ആരോപിക്കരുത്. നാർകോട്ടിക് ജിഹാദ് വിഷയത്തിലും അതുതന്നെയാണ് അഭിപ്രായം. ജിഹാദ് എന്ന വാക്ക് ഒരു വിശ്വാസ സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവരെ ഒറ്റപ്പെടുത്തുന്ന രീതിയോട് താത്പര്യമില്ല' - ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു