കാസർഗോഡ്: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രി വര്‍ഗീയ വികസനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിപിഎം വര്‍ഗീയ പ്രചരണമാണ് നടത്തിയത്. ഒരുകാലത്തും ഒരുമുഖ്യമന്ത്രിയും ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍ കേരളത്തെ വര്‍ഗീയ വത്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നരേന്ദ്രമോദിയുടെ അതേപാതയാണ് പിണറായി വിജയനും സ്വീകരിക്കുന്നത്. രാജ്യമാകെ വര്‍ഗീയ വത്കരിക്കുന്ന മോദിയുടെ സമീപനം തന്നെയാണ് പിണറായി വിജയനും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തൃക്കാക്കരയില്‍ കെ സുധാകരന്‍ അവസാന ഘട്ടത്തില്‍ മാറിനിന്നത് ആരോഗ്യപ്രശ്‌നം മൂലമാണ്. യുഡിഎഫില്‍ ഭിന്നതയുണ്ടെന്നത് ഇടതുമുന്നണിയുടെ വ്യാജപ്രചാരണമാണ്'- എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടുകൂടി കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷം വന്‍ വിജയം നേടും. കളളവോട്ട് ചെയ്യുന്നത് യുഡിഎഫിന്റെ രീതിയാണ്. തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ലെന്നു പറഞ്ഞ ഇ പി ജയരാജന്‍ വി ഡി സതീശന്റെ വാക്കിന് ആരെങ്കിലും വില കൊടുക്കുമോ എന്നും ചോദിച്ചു.