കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. വോട്ടവകാശം എല്ലാവരും വിനിയോഗിക്കണം. അത് നമ്മുടെ അവകാശമാണെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിൽ എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ ഭാര്യ സുൽഫത്തും വോട്ട് രേഖപ്പെടുത്തി. ഹരിശ്രീ അശോകൻ, അന്ന ബെൻ, ലാൽ, രഞ്ജി പണിക്കർ എന്നിവരടക്കമുള്ള അഭിനേതാക്കളും തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. സ്ഥാനാര്‍ഥിയെ നോക്കിയാണ് താന്‍ വോട്ട് ചെയ്യുന്നത്. ഇത്തവണയും അങ്ങനെയാണ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ട കാര്യമായിരുന്നോ എന്ന് ചിന്തിക്കേണ്ട വിഷയമാണെന്നും ലാല്‍ പറഞ്ഞു.
സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുകയെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ഇത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പല്ല. എന്നാല്‍ ഇത്തവണ രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ണായകമാണ്. അതിനാല്‍ ഇരു മുന്നണികളും ഈ തെരഞ്ഞെടുപ്പിനെ വളരെ സിരീയസായാണ് കാണുന്നതെന്ന് രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കനത്ത പോളിംഗ് ആണ് തൃക്കാക്കരയില്‍ നടക്കുന്നത്. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 23.08 ൽ എത്തി. വോട്ടിംഗ് ശതമാനം കൂടുന്നത് ഇടതുമുന്നണിക്ക് അനുകൂലമായാണ് സിപിഎം നേതാക്കള്‍ വിലയിരുത്തുന്നത്.