കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാമെന്ന് ഹൈക്കോടതി. ഒപ്പം താമസിക്കുന്ന ജീവിത പങ്കാളിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. തന്‍റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് ആദില നസ്റിൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് സ്വതന്ത്രമായി പങ്കാളിക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാണ് ആദില കോടതിയില്‍ ആവശ്യപ്പെട്ടത്.
ഒരാഴ്ച മുമ്പ് ഫാത്തിമ നൂറയെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്നായിരുന്നു ആദിലയുടെ പരാതി. വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് ആദില കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഫാത്തിമ നൂറയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ പൊലീസിനു നിർദേശം നൽകുകയായിരുന്നു. ചേംബറിൽവച്ച് ഇരുവരോടും സംസാരിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആദിലയും കോഴിക്കോട് സ്വദേശിനിയായ പങ്കാളിയും പ്രണയത്തിലാകുന്നത്. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.