കൊച്ചി: തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തന്നെ അറിയിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള അന്വഷണ സംഘത്തിന്‍റെ ഹര്‍ജി ഇന്ന് ഉച്ചക്ക് ശേഷമാണ് പരിഗണിക്കുന്നത്.
അതേസമയം, സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സർക്കാറിനും വിചാരണ കോടതിക്കും എതിരെ നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ നിന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വന്ന ഘട്ടത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണം ശക്തമാണ്. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട പല ഘട്ടങ്ങളിലും കൗസര്‍ എടപ്പഗത്തിനെതിരെ സംശയമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അതിജീവിത ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ അവശ്യത്തിനെതിരെ നടന്‍ സിദ്ദിഖും രംഗത്തെത്തിയിരുന്നു. കേസിലെ വിധി വരട്ടെ. അതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. കേസ് അനുകൂലമല്ലെന്ന് തോന്നിയാല്‍ ജഡ്ജി ശരിയല്ല, ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കേസില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അതാണ് ജനാധിപത്യ മര്യാദയെന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം.