നാസിക്: രാമായണത്തിലെ പ്രധാന കഥാപാത്രമായ ഹനുമാന്റെ ജന്മസ്ഥലം ഏതെന്ന് തീരുമാനിക്കാനായി ചേര്‍ന്ന സന്യാസിമാരുടെ യോഗം അടിച്ചുപിരിഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ചേര്‍ന്ന യോഗമാണ് അടിയില്‍ കലാശിച്ചത്. ഹനുമാന്‍ ജനിച്ചത് കര്‍ണാടകയിലെ കിഷ്‌കിന്ധയിലാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗവും മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുളള അഞ്ജ്‌നേരിയിലാണെന്ന് വിശ്വസിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുളള അഭിപ്രായ വ്യത്യാസം പറഞ്ഞുതീര്‍ക്കാനും ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാനുമായി ചേര്‍ന്ന യോഗത്തിലാണ് സന്യാസിമാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. ഒടുവില്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഹനുമാന്റെ ജന്മസ്ഥലം ഏതാണെന്ന കാര്യം ദീര്‍ഘകാലമായി തര്‍ക്കമുളള വിഷയമാണ്. അടുത്തിടെയാണ് കിഷ്‌കിന്ധ മഠാധിപതി സ്വാമി ഗോവിന്ദാനന്ദ് സരസ്വതി മഹാരാജ് കിഷ്‌കിന്ധയാണ് ഹനുമാന്റ ജന്മസ്ഥലമെന്ന വാദമുയര്‍ത്തി രംഗത്തുവന്നത്. തന്റെ വാദത്തെ എതിര്‍ക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാത്മീകീ രാമായണത്തെ മുന്‍നിര്‍ത്തിയായിരുന്നു സ്വാമി ഗോവിന്ദാനന്ദയുടെ വാദം.
എന്നാല്‍ നാസിക്കിലെ അഞ്ജ്‌നേരിയാണ് ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന മറ്റൊരു വിഭാഗം ഇദ്ദേഹത്തിന്റെ വാദത്തെ ശക്തമായി എതിര്‍ത്തു. ഹിന്ദു മിത്തുകളായ ബ്രഹ്‌മപുരാണം, നവവാദ ഭക്തിസാരം എന്നിവ ഉദ്ദരിച്ചാണ് ഹനുമാന്റെ ജന്മസ്ഥലം അഞ്ജ്‌നേരിയാണെന്ന് അവര്‍ വാദിക്കുന്നത്. ഇതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനായി നാസിക്കില്‍ ഇരുവിഭാഗങ്ങളെയും വിളിച്ച് യോഗം ചേര്‍ന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യോഗത്തില്‍പങ്കെടുക്കാനായി റാലി നയിച്ച് വരാനായിരുന്നു സ്വാമി ഗോവിന്ദാനന്ദിന്റെ തീരുമാനം. അതിനെതിരെ അഞ്ജ്‌നേരി നിവാസികള്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച യോഗം ആരംഭിച്ചപ്പോള്‍ ഇരിപ്പിടത്തെച്ചൊല്ലി അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഒരു സന്യാസി സ്വയം പരിചയപ്പെടുത്തുന്നതിനിടെ മറ്റൊരാള്‍ അയാളെ കോണ്‍ഗ്രസീ എന്ന് വിളിച്ചു. ഇതോടെ സന്യാസിമാര്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് അടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് യോഗം പിരിച്ചുവിട്ടു.