കൊച്ചി: ബലാത്സംഗ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്‍റെ ഇടക്കാല ജാമ്യം തുടരും. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വിജയ് ബാബുവിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി സാഹചര്യത്തിലാണ് വിജയ് ബാബുവിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, വിജയ് ബാബുവിന്‍റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ഒമ്പത് മണിക്കൂറാണ് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ് ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. നടിയും വിജയ് ബാബുവും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബലാത്സംഗ പരാതിയെ തുടര്‍ന്ന് ദുബായിലേക്ക് കടന്ന വിജയ് ബാബു ഇന്നലെയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. നടിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരുടെ പേര് വെളിപ്പെടുത്തിയതിനുമായി രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ നിലനില്‍ക്കുന്നത്. ഈ കേസിലാണ് വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും സത്യം പുറത്ത് കൊണ്ടു വരുമെന്നും വിജയ് ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.