LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയ്‌ ബാബുവിനെതിരായ ലൈംഗീക പീഡന പരാതി; നടന്‍ സൈജു കുറുപ്പിന്‍റെ മൊഴിയെടുത്തു

കൊച്ചി: നിര്‍മ്മാതാവ് വിജയ്‌ ബാബുവിനെതിരായ ലൈംഗീക പീഡന കേസില്‍ നടന്‍ സൈജു കുറുപ്പിന്‍റെ മൊഴിയെടുത്തു. യുവ നടിയുടെ പരാതിയെ തുടര്‍ന്ന് ദുബായിലേക്ക് കടന്ന വിജയ്‌ ബാബുവിന് എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവത്തിലാണ് സൈജു കുറുപ്പിന്‍റെ മൊഴി രേഖപ്പെടുത്തിയത്. വിജയ്‌ ബാബുവിനെതിരായ പരാതി തനിക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കില്ലായിരുന്നുവെന്നും സൈജു കുറുപ്പ് പോലീസിനോട് പറഞ്ഞു. വിജയ്‌ ബാബുവിന്‍റെ ഭാര്യയാണ് കാര്‍ഡ് അദ്ദേഹത്തിന് നല്‍കുമോ എന്ന് ചോദിച്ച് തന്നെ സമീപിച്ചത്. പുതിയ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് താന്‍ ദുബായിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞാണ് അവര്‍ തന്നെ സമീപിച്ചതെന്നും സൈജു കുറുപ്പ് പോലീസിനോട് പറഞ്ഞു.

വിജയ്‌ ബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധിപ്പേരെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിജയ്‌ ബാബുവില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് വിജയ്‌ ബാബു നടത്തിയ ചാറ്റുകളും കോളുകളും കണ്ടെടുക്കനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. ഫോണില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിജയ്‌ ബാബുവിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടനെതിരായ കേസ്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍, ഇരയുടെ പേര് വെളിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ്‌ ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ്‌ ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും വിജയ്‌ ബാബു കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk