ഡല്‍ഹി: 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതോടെ നാളെ 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര തര്‍ക്കവും വിമത സ്ഥാനാര്‍ഥികളുടെ മത്സരവുമെല്ലാം പാര്‍ട്ടികള്‍ക്ക് വലിയ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുക. ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കോൺഗ്രസ് എം എൽ എമാരെ റിസോട്ടിലേക്ക് മാറ്റി. ഈ സംസ്ഥാനങ്ങളില്‍ പുറത്ത് നിന്നുള്ളവരെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എല്‍ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, ബിജെപി ഹരിയാനയിലെ അവരുടെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുക. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആറ് അംഗങ്ങളാണ് യുപിയില്‍ നിന്ന് രാജ്യസഭയിലെത്തുക. കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോ സീറ്റുവീതവുമാണ് ബിജെപിക്ക് ലഭിക്കുക.
കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് പുറത്തായി. ജി 23 യുടെ മറ്റൊരു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മയ്ക്കും സീറ്റില്ല. പി ചിദംബരത്തിന് തമിഴ്‌നാട്ടിലും ജയ്‌റാം രമേശിന് കര്‍ണാടകയിലും സീറ്റ് നല്‍കി. മുകുള്‍ വാസ്‌നികിന് രാജസ്ഥാനില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, രാജീവ് ശുക്ല, അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി തുടങ്ങിയവരാണ് മറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.