ലോക്ക് ഡൗണിനെ തുടര്‍ന്ന് അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കുടുങ്ങിയ മകനെ തിരികെ കൊണ്ടുവരുന്നതിനായി 1400 കിലോമീറ്റര്‍ സ്‌കൂട്ടറോടിച്ച് അമ്മ. തെലങ്കാന സ്വദേശിയായ റസിയ ബീഗമാണ് (48) മൂന്ന് ദിവസം നീണ്ട സാഹസിക ഡ്രൈവ് നടത്തിയത്. ലോക്കൽ പോലീസിന്റെ അനുമതിയോടെയായിരുന്നു അവരുടെ യാത്ര. രാത്രിയും പകലും വിജനമായ റോട്ടിലൂടെ ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ച് തിരികെ വീട്ടില്‍ എത്തിയപ്പോഴേക്കും അവര്‍ അവശയായിരുന്നു. 'അവൻ ഇപ്പോൾ എന്റെ കൂടെയുണ്ട്, സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ വേണം?' റസിയ ബീഗം ചോദിക്കുന്നു.
'ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്‌കൂട്ടറോടിക്കുമ്പോള്‍ പേടിയായിരുന്നു'- റസിയാ ബീഗം വാര്‍ത്താ ഏജന്സിയായ പി.ടി.ഐ-യോട് പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിസാമാബാദിലെ ഒരു സർക്കാർ സ്‌കൂളിൽ ഹെഡ്മിസ്ട്രസ് ആണ് റസിയ ബീഗം. 15 വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. ഇളയവനായ നിസാമുദ്ദീന്‍ മാര്‍ച്ച് 12-ന് സുഹൃത്തിനെ യാത്രയാക്കാനാണ് നെല്ലൂരിലേക്ക് പോയത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം അവിടെ കുടുങ്ങി. പിന്നെ എത്രയും പെട്ടെന്ന് അവന്റെ അടുത്ത് എത്തുക എന്നത് മാത്രമായിരുന്നു റസിയയുടെ ലക്ഷ്യം.
അമ്മയ്ക്ക് പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നും ഇല്ലല്ലോ.