തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സരിത എസ് നായരെ സാക്ഷിയാക്കി. പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സരിത പൊലീസിന് മൊഴി നല്‍കി. ഫെബ്രുവരി ആദ്യവാരം മുതല്‍ ഗൂഢാലോചന നടന്നിരുതായി തനിക്ക് അറിയാമെന്ന് സരിത മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്താന്‍ പി സി ജോര്‍ജ്ജ് രണ്ട് തവണ വിളിപ്പിച്ചെന്നും സരിത ആരോപിക്കുന്നു. തന്റെ കയ്യിലുളള ശബ്ദരേഖകള്‍ സരിത അന്വേഷണ സംഘത്തിന് കൈമാറി.
മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല. കൊച്ചിയില്‍ വെച്ചും പി സി ജോര്‍ജ്ജ് തങ്ങളോടൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈം നന്ദകുമാറുമായി ചേര്‍ന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ നീക്കം നടന്നതെന്നും, ഇതിനെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് എംഎല്‍എ കെ ടി ജലീലില്‍ നല്‍കിയ പരാതിയില്‍ സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് മാസം മുന്നേ തന്നെ ഗൂഢാലോചന നടന്നുവെന്നും, പി സി ജോര്‍ജ്ജും സരിതയും തമ്മിലുള്ള ശബ്ദരേഖ ഇതിന് തെളിവാണെന്നും പരാതിയിലുണ്ട്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപം നടത്താനും നീക്കമുണ്ടെന്ന് ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു.
അതിനിടെ, ഷാജ് കിരണിനെ വിളിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ച എം. ആര്‍. അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ഐ.ജി എച്ച്. വെങ്കിടേഷിനാണ് താല്‍ക്കാലിക ചുമതല. വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍, ലോ ആന്‍റ് ഓര്‍ഡര്‍ എഡിജിപി എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഷാജ് കിരണുമായി ഫോണില്‍ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. എന്നാല്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.