പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്നും അതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ ഹൈക്കോടതിയിലേക്ക്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് അവര്‍ വിചാരണാ കോടതിയെ സമീപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളിയിരുന്നു.
പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമാവുന്നതുവരെ സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടും മധുവിന്റെ കുടുംബം വിചാരണാ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ വെള്ളിയാഴ്ചയിലെ വിസ്താരം നിര്‍ത്തിവെച്ച കോടതി, പ്രോസിക്യൂട്ടറെ മാറ്റുന്നതില്‍ 14-നകം തീരുമാനമുണ്ടാവണമെന്ന് നിര്‍ദേശിച്ചു. അതുകഴിഞ്ഞും സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അല്ലാത്തപക്ഷം 14-ന് വിസ്താരം തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ ഹൈകോടതിയെ സമീപിക്കുന്നത്.
മധുവിന്റെ കുടുംബം ആവശ്യപ്പെട്ടപ്രകാരം വിസ്താരം നിര്‍ത്തിവെക്കണമെന്നും സാക്ഷികളെ വിസ്തരിക്കുന്നതില്‍ വീഴ്ചവന്നാല്‍ കേസിനെ ബാധിക്കുമെന്നും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിസ്താരം നടത്താന്‍ തയ്യാറാണെന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണവും കൂടിവരികയാണ്. 11-ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് ഏറ്റവും ഒടുവില്‍ കൂറുമാറിയത്. 10–ാം സാക്ഷി ഉണ്ണികൃഷ്ണന്‍ അതിനുമുന്‍പ് കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന് മധുവിന്റെ കുടുംബാംഗങ്ങൾ നേരത്തെ ആരോപിച്ചിരുന്നു.