മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സംസ്ഥാനമാകെ ഉയര്‍ന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യൂത്ത് ലീഗ് പരിഹാസ രൂപേണ പിണറായി വിജയന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.
നവോത്ഥാന നായകനെന്നല്ല അധോലോക നായകന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കേണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്നു എന്നൊക്കെ വീമ്പു പറയുന്ന ആളാണ് കറുത്ത മാസ്കിനെ പോലും ഭയപ്പെടുന്നത്. എന്തിനാണിത്ര ബേജാറ്. വിജിലന്‍സ് മേധാവിയെ തിടുക്കപ്പെട്ട് മാറ്റിയതില്‍തന്നെ എന്തൊക്കെയോ ഒത്തുകളിയുടെ സൂചനയുണ്ട്. ഭയപ്പെടാതെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം' എന്നും പി കെ ഫിറോസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കിയത് പൊതുജനത്തെ വലച്ചു. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞിരുന്നു. എന്നിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത് പോലീസിന് നാണക്കേടായി. കൊച്ചിയിലും മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.