ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമുന്നില്‍ ഹാജരായതിനുപിന്നാലെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി. 'പൊലീസ് ബാരിക്കേഡുകള്‍, പൊളളയായ ഭീഷണികള്‍, വടികള്‍, ജലപീരങ്കികള്‍ തുടങ്ങിയവയ്‌ക്കൊന്നും സത്യത്തിന്റെ കൊടുങ്കാറ്റിനെ തടയാനാവില്ല. സത്യത്തിന്റെ അജയ്യമായ ശബ്ദത്തെ രാഹുല്‍ ഗാന്ധി എന്ന് വിളിക്കുന്നു'-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇന്ന് ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. അക്ബര്‍ റോഡിലുളള കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് യാത്ര ആരംഭിച്ച രാഹുലിനെ പ്രിയങ്കാ ഗാന്ധിക്കുപുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എംപിമാരും പ്രവര്‍ത്തകരും അനുഗമിച്ചിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രണ്‍ദീപ് സിംഗ് സുര്‍ജേവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭൂപേഷ് ഭാഗേല്‍, തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കെ സി വേണുഗോപാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീഴുകയും അദ്ദേഹത്തിന് ശാരീരിക അസ്വാസ്ത്വമുണ്ടാവുകയും ചെയ്തു. നിരവധി കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ സോണിയാ ഗാന്ധിക്കും ഇ ഡി നോട്ടീസയച്ചിട്ടുണ്ട്. ഈ മാസം ഇരുപത്തിമൂന്നിന് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞയാഴ്ച്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൊവിഡ് ബാധിച്ചതിനാല്‍ സോണിയാ ഗാന്ധി ഹാജരായിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇ ഡി കേസെടുത്തിരിക്കുന്നത്.