ഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ക്കാണ് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നാളെ വൈകിട്ട് മൂന്നിന് യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, രൺദീപ് സിങ് സുർജെവാലെ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. അടുത്ത മാസമാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാനാണ് മമത ബാനര്‍ജി ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്.
എന്‍ സി പി ദേശിയ അധ്യക്ഷന്‍ ശരത് പവാറിനെയാണ് രാഷ്‌ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും മത്സരിക്കാനില്ലെന്ന അദ്ദേഹത്തിന്‍റെ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് ശരത് പവാര്‍ മുന്നോട്ട് വെച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയേയും ശരത് പവാര്‍ അറിയിച്ചത്. അതേസമയം, ശരത് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്. എൻഡിഎയിലെ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.