ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുന്ന മുറക്ക് അടുത്തമാസം 18-ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സ്ഥാനാര്‍ഥി ആരായിരിക്കമെന്ന ചര്‍ച്ച മുറുകുന്നു. ഇതുവരെ ഉയര്‍ന്നുവന്നത് രണ്ട് പ്രമുഖരുടെ പേരുകളാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരാണ് പ്രതിപക്ഷ ലിസ്റ്റില്‍ ഇടം പിടിച്ചത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഈ പേരുകള്‍ ചര്‍ച്ചയ്ക്ക് വരും.
മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവും എന്‍സിപി അധ്യക്ഷനുമായ ശരത് പവാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് താത്പര്യം ഇല്ല എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പവാര്‍ തന്നെയാണ് ഗുലാം നബി ആസാദിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനിടെയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചതായ വാര്‍ത്ത വരുന്നത്. ഇക്കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടയാളാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍ കൂടിയായ ഗോപാല്‍ കൃഷ്ണ ഗാന്ധി. എന്നാല്‍ ആലോചിക്കാന്‍ സമയം വേണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇടതു പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ രണ്ടുപേര്‍ക്ക് പുറമേ മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ ശത്രുവുമായ യശ്വന്ത് സിന്‍ഹയുടെ പേരും പരിഗണനയിലുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഗുലാം നബി ആസാദിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷം തയ്യാറാണ്. അതേസമയം, ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് മികച്ച രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്നാണ് ഇടതുപക്ഷത്തിന്‍റെ അഭിപ്രായം. ഏതായാലും ഇന്ന് ചേരുന്ന യോഗം ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും എന്നാണ് കരുതുന്നത്.