ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന പരാമര്‍ശം നടത്തിയതിനുപിന്നാലെ നടി സായ് പല്ലവിക്കെതിരെ പരാതി നല്‍കി ബജ്‌റംഗ്ദള്‍. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് ബജ്‌റംഗ് ദള്‍ പരാതി നല്‍കിയിരിക്കുന്നത്. നടിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും വീഡിയോ ദൃശ്യം പരിശോധിച്ച്, നിയമോപദേശം തേടിയ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സുല്‍ത്താന്‍ ബസാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പല്ലെ പത്മജ പറഞ്ഞു.
വിരാട പര്‍വ്വം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗ്രേറ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. 'കാശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അവര്‍ കാണിച്ചുതന്നത്. അതിനെ നിങ്ങള്‍ മതസംഘര്‍ഷമായാണ് കാണുന്നതെങ്കില്‍, കുറച്ചുനാളുകള്‍ക്കുമുന്‍പ് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചു എന്ന പേരില്‍ ഒരു മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ചാണ് കൊലപ്പെടുത്തിയത്. അതുകൂടെ കാണണം. മതത്തിന്റെ പേരിലുളള ആക്രമണങ്ങളാണ് ഇതെല്ലാം. എന്ത് വ്യത്യാസമാണ് ഇവ രണ്ടും തമ്മിലുളളത്? യാതൊരു വ്യത്യാസവുമില്ല '-എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭിമുഖത്തിന്റെ വീഡിയോ വൈറലായതിനുപിന്നാലെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിലൂടെ വലിയ തോതിലുളള വിദ്വേഷ പ്രചാരണങ്ങളാണ് സായ് പല്ലവിക്കുനേരേ ഉയര്‍ന്നുവന്നത്. സായ് പല്ലവിയുടെ വരാനിരിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു തീവ്രഹിന്ദുത്വവാദികളുടെ ആഹ്വാനം. #boycottsaipallavi എന്ന ഹാഷ്ടാഗുപയോഗിച്ചായിരുന്നു തീവ്ര വലതുപക്ഷ അക്കൗണ്ടുകളുടെ വിദ്വേഷ പ്രചാരണം.