കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണാ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും അതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. കേസില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി പത്തുദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
കേസില്‍ വിചാരണ ആരംഭിച്ച ശേഷം രണ്ടുസാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്നാണ് ഇത് പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണെന്നും പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ വിചാരണാക്കോടതിയെ സമീപിച്ചെങ്കിലും പ്രോസിക്ക്യൂട്ടറെ നിയമിക്കുന്നത് സര്‍ക്കാരായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെയാണ് അവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിലെ വിചാരണാ രീതി തുടര്‍ന്നാല്‍ കേസില്‍ പരാജയപ്പെടുമെന്ന് ഭയന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. സാക്ഷികള്‍ തുടര്‍ച്ചായി കൂറുമാറുന്നതില്‍ ആശങ്കയുണ്ട്. പുതിയ സ്‌പെഷല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറെ ഉടന്‍ നിയമിക്കുമെന്നും സര്‍ക്കാര്‍ മധുവിന് അനുകൂലമായ നിലപാട് എടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് സരസു പറഞ്ഞു.
കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണവും കൂടിവരികയാണ്. 11-ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് ഏറ്റവും ഒടുവില്‍ കൂറുമാറിയത്. 10–ാം സാക്ഷി ഉണ്ണികൃഷ്ണന്‍ അതിനുമുന്‍പ് കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന് മധുവിന്റെ കുടുംബാംഗങ്ങൾ നേരത്തെ ആരോപിച്ചിരുന്നു.