തിരുവനന്തപുരം: ലോക കേരളാ സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം എ യൂസഫലിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. യൂസഫലി കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിനെതിരെ നടത്തിയ വിമര്‍ശനം ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷനേതാക്കള്‍ എന്തുകൊണ്ടാണ് പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.
'ഇന്നലെ രാവിലെ യൂസഫലിയുമായി സംസാരിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് യുഡിഎഫ് ഒരുമിച്ചുകൂടി ലോക കേരളാ സഭയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തത്. കെ പി സി സി ഓഫീസ് തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറുകയും ഗാന്ധി പ്രതിമ തകര്‍ക്കുകയും നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ ബോംബിട്ട് തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും നിരവധിപേര്‍ ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രയാസമുണ്ട്. മറ്റൊരു കാരണവുമില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ട് പ്രവാസികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും കൊടുക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ മാറിനില്‍ക്കുന്നത് എന്ന് യൂസഫലി പറഞ്ഞത് ശരിയായില്ല. തെറ്റായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്'-വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് പറഞ്ഞത് ധൂര്‍ത്തിനെപ്പറ്റിയാണ്. ശങ്കരനാരായണന്‍ തമ്പി ഹാള്‍ നല്ലൊരു ഹാളായിരുന്നു. അതിന്റെ ഇന്റീരിയറിനുവേണ്ടി 16 കോടി രൂപ മുടക്കി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകൊടുത്തതില്‍ അഴിമതിയുണ്ട്. നല്ലൊരു ഹാളില്‍ വീണ്ടും പണി നടത്താന്‍ അത്ര രൂപ ആവശ്യമില്ല. ധൂര്‍ത്താണത് എന്നാണ് ഞങ്ങള്‍ ആരോപിച്ചത്. അല്ലാതെ കേരളത്തിനുപുറത്തുനിന്നുവരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമോ താമസസൗകര്യമോ കൊടുക്കുന്നതിനെ ധൂര്‍ത്തായി പ്രതിപക്ഷത്തുളള നേതാക്കളാരും പറഞ്ഞിട്ടില്ല. സിപിഎം നേതൃത്വം അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്- വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.