ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിലുളള മുസ്ലീങ്ങളുടെ കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന പരാമര്‍ശം വിവാദമായതിനുപിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും തന്നെയാണ് തന്റെ നിലപാടെന്ന് സായ് പല്ലവി വ്യക്തമാക്കി. വംശഹത്യകളെയും ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മതങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ പാപമാണെന്നും സായ് പല്ലവി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് നടിയുടെ വിശദീകരണം.
'വേറെന്ത് ഐഡന്റിറ്റിയില്‍ അറിയപ്പെടുന്നതിനും മുന്‍പ് നമ്മള്‍ നല്ല മനുഷ്യരായിരിക്കണം. എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണം. അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ രണ്ടുകാര്യങ്ങളാണ് വിവാദമായത്. കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടതിനുശേഷം അതിന്റെ സംവിധായകനുമായി സംസാരിച്ചിരുന്നു. വംശഹത്യ ചെറിയ കാര്യമല്ല. അവരുടെ തലമുറകള്‍പോലും അതില്‍നിന്ന് മുക്തരായിട്ടില്ല. അതുപോലെ ആള്‍ക്കൂട്ടക്കൊലകളെയും പിന്തുണയ്ക്കാനാവില്ല. കൊവിഡ് കാലത്ത് മുസ്ലീം യുവാവിനെ അടിച്ചുകൊല്ലുന്ന വീഡിയോ എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ഏത് തരത്തിലുളള അക്രമവും തെറ്റാണ്. അത് മതത്തിന്റെ പേരിലാണെങ്കില്‍ പാപവുമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്'- സായ് പല്ലവി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വീഡിയോ വിവാദമായതിനുപിന്നാലെ ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്ന ഒരുപാടുപേരെ സമൂഹമാധ്യമങ്ങളില്‍ കണ്ടു. വളരെ വലിയ അസ്വസ്ഥതയാണ് തോന്നിയത്. മറ്റൊരാളുടെ ജീവന്‍ ഇല്ലാതാക്കാനുളള അവകാശം ആര്‍ക്കുമില്ല. മെഡിക്കല്‍ ബിരുദമുളളയാളെന്ന നിലയില്‍ എല്ലാ ജീവനുകള്‍ക്കും തുല്യപ്രാധാന്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കുഞ്ഞ് ജനിച്ചതിനുശേഷം അവനോ അവളോ അവരുടെ ഐഡന്റിറ്റി മൂലം പേടിച്ച് ജീവിക്കുന്ന അവസ്ഥയുണ്ടാകുമോ എന്ന് ഞാന്‍ പേടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി'-അവര്‍ കൂട്ടിച്ചേര്‍ത്തു.
വിരാട പര്‍വ്വം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗ്രേറ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. 'കാശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അവര്‍ കാണിച്ചുതന്നത്. അതിനെ നിങ്ങള്‍ മതസംഘര്‍ഷമായാണ് കാണുന്നതെങ്കില്‍, കുറച്ചുനാളുകള്‍ക്കുമുന്‍പ് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചു എന്ന പേരില്‍ ഒരു മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ചാണ് കൊലപ്പെടുത്തിയത്. അതുകൂടെ കാണണം. മതത്തിന്റെ പേരിലുളള ആക്രമണങ്ങളാണ് ഇതെല്ലാം. എന്ത് വ്യത്യാസമാണ് ഇവ രണ്ടും തമ്മിലുളളത്? യാതൊരു വ്യത്യാസവുമില്ല '-എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.